Tuesday 26 June 2012

[www.keralites.net] ഏഷ്യാനെറ്റിലെ ജന്രപിയ ഗെയിം േഷാ നിങ്ങള്‍ക്കുമാവാം േകാടീശ്വരന്‍ രണ്ട് സ്്രതീകളുടെ ജീവിതം മാറ്റി മറിച്ച കഥ..

 

ഏഷ്യാനെറ്റിലെ ജന്രപിയ ഗെയിം േഷാ നിങ്ങള്‍ക്കുമാവാം േകാടീശ്വരന്‍ രണ്ട് സ്്രതീകളുടെ ജീവിതം മാറ്റി മറിച്ച കഥ...


Fun & Info @ Keralites.net'പിഞ്ചുകുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതായിരുന്നു ഞാന്‍. ജീവിതം അത്രയ്ക്കും മടുത്തിരുന്നു...', പാലക്കാട് കല്ലടിക്കോട്ടുള്ള അശ്വതി ആ നാളുകളെക്കുറിച്ച് പറയുമ്പോള്‍ മൂന്നുവയസ്സുകാരി കീര്‍ത്തന ഒക്കത്തിരുന്ന് കുഞ്ഞരിപ്പല്ലുകള്‍ കാട്ടി ചിരിക്കുന്നു. ദുരന്തത്തിന്റെ ചതുപ്പില്‍നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് കയറി വന്ന ഒരമ്മയും മകളും.ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്ത് ലക്ഷാധിപതിയായി മടങ്ങുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് വീണ്ടും പ്രത്യാശകള്‍ നിറഞ്ഞുതുടങ്ങുകയാണ്.

അഞ്ചുവര്‍ഷം മുമ്പായിരുന്നു അശ്വതിയുടെ വിവാഹം. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റിലൂടെയാണ് അശ്വതി തിരുവനന്തപുരത്തുള്ള ബിച്ചുവിനെ പരിചയപ്പെടുന്നത്.'പരിചയം പ്രണയത്തിലെത്തി. ഞങ്ങള്‍ വിവാഹിതരായി. ബിച്ചുവിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു.എന്റെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ പാലക്കാട്ടേക്ക് താമസം മാറി. വാടകയ്‌ക്കൊരു വീടെടുത്തു. ചേട്ടന് അവിടുത്തെ എല്‍.ജി സര്‍വീസ് സെന്റര്‍ മാനേജരായി ജോലി കിട്ടി. ജീവിതം സന്തോഷമായി പോവുന്നതിനിടയിലാണ് ആ സംഭവമുണ്ടാവുന്നത്. 2011 ജൂലായ് 16ന്.

അന്നൊരു പനിയോടെയാണ് അദ്ദേഹം ഓഫീസിലേക്ക് പോയത്. രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. പനിയുടെ ശക്തിയിലാവും ഒമ്പതാം മൈല്‍ എന്ന സ്ഥലത്തുവെച്ച് ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു. കണ്ടുനിന്നവര്‍ ആരൊക്കെയോ ഓടിക്കൂടി.പക്ഷേ വന്നവര്‍ക്കൊക്കെ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള തിരക്കായിരുന്നു. രക്തം വാര്‍ന്ന് പിടയുന്ന ആ മനുഷ്യനെ സഹായിക്കാന്‍ ആരും തയ്യാറായില്ല. കുറെക്കഴിഞ്ഞ്് ആരോ പോലീസില്‍ വിവരമറിയിച്ചു. അവരും എത്താന്‍ വൈകി. ഒമ്പതരയ്ക്ക് അപകടമുണ്ടായിട്ട് 11.30നാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുന്നത്.

ചേട്ടന്‍ വീട്ടിലെത്താന്‍ വൈകിയതോടെ എനിക്ക് പരിഭ്രമം തുടങ്ങി. ഞാന്‍ കുഞ്ഞിനെയും കൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. പാതിരാത്രിക്ക് ഒന്നരകിലോമീറ്റര്‍ നടന്നപ്പോഴാണ് ഒരു ഓട്ടോ കിട്ടിയത്.ഞാന്‍ ആ വണ്ടിയില്‍ ആസ്പത്രിയില്‍ എത്തി. അപ്പോഴേക്കും അദ്ദേഹത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. 25ാം വയസ്സില്‍ വിധവയാവുകയായിരുന്നു ഞാന്‍.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ച് മാത്രമാണ്. ആ ദിവസങ്ങളില്‍ എനിക്കൊട്ടും കരയാന്‍ പോലുമായില്ല. ഒരു ജീവച്ഛവമായി മാറിയിരുന്നു ഞാന്‍.അന്ന് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു.സ്വന്തം കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടി ഒരമ്മ മരിച്ച വാര്‍ത്ത. അതു വായിച്ചപ്പോള്‍ എനിക്കുംതോന്നി എന്തിനാണിങ്ങനെ ജീവിച്ചിരിക്കുന്നതെന്ന്.

ആ ദിവസങ്ങളിലാണ് എനിക്കൊരു പനി വന്നത്. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു.വാര്‍ഡില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടക്കുന്ന ഒരമ്മയെ പരിചയപ്പെട്ടു. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളുണ്ട്. സ്വന്തമായി വീടും സ്ഥലവുമില്ല. പാട്ടയൊക്കെ പെറുക്കി വിറ്റാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. എന്നിട്ടും അവര്‍ തന്റേടത്തോടെ ജീവിതത്തെ നേരിടുന്നു. ആ കഥയറിഞ്ഞപ്പോള്‍ എനിക്കും ജീവിതത്തോട് താത്പര്യം തോന്നിത്തുടങ്ങി. അന്ന് ഞാനൊരു തീരുമാനമെടുത്തു.'നന്നായി ജീവിക്കണം. ഒന്നിനുമുന്നിലും അങ്ങനെ തോറ്റ് കൊടുക്കേണ്ടതില്ല.'

ഞാന്‍ വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. എം.ബി.എയ്ക്ക് ചേര്‍ന്നു. കൈയില്‍ ഒരു പൈസയുമില്ലാതെയാണ് പഠിക്കാന്‍ ഇറങ്ങുന്നത്. അപ്പോള്‍ കൂടെപ്പഠിക്കുന്നവരൊക്കെ പണം തന്ന് സഹായിച്ചു. അതോടെ പലരും കുറ്റപ്പെടുത്താന്‍ തുടങ്ങി.

ഇത്ര ചെറുപ്പത്തില്‍ വിധവയായ ഒരാള്‍ നന്നായി ജീവിക്കരുതെന്ന മട്ടിലായിരുന്നു ആളുകളുടെ സംസാരം. ഒരു നല്ല വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ അപ്പോള്‍ തുടങ്ങും കുറ്റംപറച്ചില്‍. ഒന്ന് ചിരിച്ചാല്‍ പോലും കുഴപ്പം. എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായില്ല. 'പ്രേമിച്ച് കല്യാണം കഴിച്ചതല്ലേ. സ്വയം വരുത്തിവെച്ച വിന. നീ തന്നെ അനുഭവിച്ചു തീര്‍ത്തോ എന്ന മട്ടായിരുന്നു അടുത്ത ബന്ധുക്കള്‍ക്കു പോലും. എന്നിട്ടും ഞാന്‍ പഠനം തുടര്‍ന്നു. എം.ബി.എ കഴിഞ്ഞ് ബാങ്ക് ടെസ്റ്റിന്് തയ്യാറെടുക്കുന്നതിനിടയിലാണ് 'നിങ്ങള്‍ക്കുമാവാം കോടീശ്വരനില്‍' പങ്കെടുക്കുന്നത്.

പണത്തിനുവേണ്ടിയല്ല ഞാനീ പരിപാടിയില്‍ മത്സരിക്കാനെത്തിയത്. എന്റെ മോളെ എല്ലാവരും കാണണമെന്നായിരുന്നു ലക്ഷ്യം. ലളിതമായ ചോദ്യങ്ങളിലൂടെ സുരേഷ് ഗോപി ചേട്ടന്‍ ഗെയിം തുടങ്ങി. ഒടുവില്‍ പന്ത്രണ്ടാമത്തെ ചോദ്യത്തിനുമുന്നിലാണ് ഞാന്‍ വീണുപോയത്. നഖം ഉള്ളിലോട്ടുവലിക്കുന്ന ജീവിയേത് എന്നായിരുന്നു അത്. ചീറ്റയാണ് ഉത്തരമെന്ന് എനിക്ക് 95 ശതമാനം ഉറപ്പുണ്ടായിരുന്നു. പക്ഷേ പറയാന്‍ തോന്നിയത് പുള്ളിപ്പുലിയെന്ന്. പക്ഷേ പന്ത്രണ്ടര ലക്ഷം രൂപ സമ്മാനമായി കിട്ടി. 

എന്റെ പ്രൊഫൈല്‍ കണ്ടപ്പോഴേ സുരേഷേട്ടന് വിഷമമായിരുന്നു.അദ്ദേഹത്തിന്റെ കണ്ണൊക്കെ നിറഞ്ഞു.അതുകണ്ട് അതുവരെ ചിരിച്ചിരുന്ന എനിക്കും കരച്ചില്‍ വന്നു. സാറെന്റെ കണ്ണ് തുടച്ചുതന്നു. ജീവിതത്തില്‍ രണ്ടേരണ്ടുപേരേ എന്റെ കണ്ണ് നിറഞ്ഞപ്പോള്‍ തുടച്ചുതന്നിട്ടുള്ളു. ഒന്നാമത്തെയാള്‍ എന്റെ മോളാണ്. 

ചെറിയ ചെറിയ ആഗ്രഹങ്ങളേ എനിക്ക് ജീവിതത്തിലുള്ളൂ.മോളെ നന്നായി വളര്‍ത്തണം.കുറച്ച് സ്ഥലം വാങ്ങിക്കണം. ഷോ വന്ന ശേഷം വലിയൊരു സന്തോഷമുണ്ടായി.ഒരുപാടുകാലം അകന്നുനിന്ന ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്നെ വിളിച്ചു. ഞാനും മോളും ആദ്യമായി ആ വീടിന്റെ പടി ചവിട്ടി. ജീവിതത്തില്‍ കുറെ കരഞ്ഞതല്ലേ. ഇനി ഞാനും കുറച്ച് സന്തോഷിച്ചോട്ടെ.

ദൈവം തന്ന അര കോടി

ഇടുക്കി ചിത്തിരപുരം ആസ്പത്രിയില്‍ ആഘോഷങ്ങള്‍ തീരുന്നേയില്ല.അവരുടെ പ്രിയങ്കരിയായ ക്ലര്‍ക്ക് ഷൈല അരക്കോടീശ്വരിയായതിന്റെ ആഹ്ലാദമാണെങ്ങും.

ചെറുപ്പത്തിലേ കഷ്ടപ്പാടുകള്‍ക്കിടയിലാണ് ഷൈല വളര്‍ന്നത്.എങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്നു. ഉയര്‍ന്ന ഫസ്റ്റ് ക്ലാസോടെയാണ് പത്താം ക്ലാസ് ജയിച്ചത്. 'പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിച്ചു.അപ്പോഴാണ് വീടിനടുത്തുതന്നെയുള്ള ഷാഹുല്‍ ഹമീദ് എന്ന ചേട്ടനുമായി അടുപ്പത്തിലാവുന്നത്.ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. പ്രീഡിഗ്രി കഴിഞ്ഞ ഉടന്‍ കല്യാണം. അതോടെ ഞാന്‍ പഠിത്തവും നിര്‍ത്തി. മലങ്കര ഡാം സൈറ്റിലാണ് പുള്ളിക്ക് ജോലി. കൂലിപ്പണിയായിരുന്നു.അവിടുത്തെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി താമസം തുടങ്ങി. അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് തട്ടിമുട്ടിക്കഴിയുകയായിരുന്നു. മക്കള്‍ ഷൈനും ഷംനാദും സ്‌കൂളില്‍ പോയി തുടങ്ങിയിരുന്നു. Fun & Info @ Keralites.net

ജീവിതം അരിച്ചുനീങ്ങുമ്പോളാണ് ഭര്‍ത്താവിന് ഒരു വീഴ്ച പറ്റുന്നത്.നട്ടെല്ലിന് ക്ഷതമേറ്റ് എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടപ്പിലായി അദ്ദേഹം. വീട്ടിലാകെ പട്ടിണി നിറഞ്ഞു.എനിക്കാണെങ്കില്‍ ജോലിക്ക് പോയിട്ടുള്ള ശീലമൊന്നുമില്ല.അവസാനം കുടുംബം പുലര്‍ത്താന്‍ ഞാന്‍ ജോലിക്കിറങ്ങി. കൈതത്തോട്ടത്തിലായിരുന്നു പണി. അതുകഴിഞ്ഞ് ഒരു ചായക്കടയില്‍ ജോലിക്കുകയറി.കോടതിയില്‍ നിന്ന് വിരമിച്ച ഒരു ശ്രീനിവാസന്‍ ചേട്ടന്റേതാണ് കട.എന്റെ കഥകളൊക്കെ കേട്ടപ്പോള്‍ പുള്ളി ചോദിച്ചു,'വിദ്യാഭ്യാസമുള്ളതല്ലേ,ഷൈലയ്ക്ക് ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചുകൂടേ.ഒരു സ്വീപ്പറുടെ പണിയെങ്കിലും കിട്ടാതിരിക്കില്ല'. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങി ഞാന്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു.ആറുമാസത്തിനകം എനിക്കൊരു താത്കാലിക ജോലി കിട്ടി.ആ സമയത്തുതന്നെ പി.എസ്.സി.പരീക്ഷയ്ക്കും പഠിച്ചു തുടങ്ങി. അപ്പോഴാണ് വില്ലേജ്മാന്‍ തസ്തികയിലേക്ക് അപേക്ഷ വിളിക്കുന്നത്. പരീക്ഷ ജയിച്ചു. ആദ്യമായി ഒരു സ്ഥിരം ജോലി കിട്ടുകയാണ്. അതുകഴിഞ്ഞും ഞാന്‍ പഠനം നിര്‍ത്തിയില്ല. എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷ ജയിച്ചു.പീരുമേട് താലൂക്ക് ഓഫീസിലാണ് ജോലി കിട്ടിയത്. പിന്നീടാണ് ചിത്തിരപുരത്തേക്ക് സ്ഥലം മാറ്റമായത്.

സ്വന്തമായി ഒരു തുണ്ട് ഭൂമിയും ചെറിയൊരു വീടും വേണം. സ്വന്തമെന്ന് പറയാന്‍ ഒരു വീടില്ലാത്തതിന്റെ പേരില്‍ ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട് ഞാന്‍.പി.എസ്.സി.പരീക്ഷ കഴിഞ്ഞ് നിയമനോത്തരവ് വരുമ്പോള്‍ പോലീസ് വെരിഫിക്കേഷനൊക്കെ ഉണ്ടാവും.അപ്പോള്‍ സ്ഥിരംമേല്‍ വിലാസം പറയാനുണ്ടാവില്ല.അതെന്താ എന്ന് ചോദിക്കുമ്പോള്‍ നമ്മുടെ ദുരിതകഥകളൊക്കെ ഓരോരുത്തര്‍ക്ക് മുന്നിലും വിശദീകരിക്കേണ്ടി വരും. 'കോടീശ്വരന്റെ' പരസ്യം കണ്ടപ്പോള്‍ ഒന്നു ഭാഗ്യം പരീക്ഷിച്ചാലോ എന്നുതോന്നി. ഷോയിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ ആവേശമായി. ഞാന്‍ കുറെ പുസ്തകങ്ങളൊക്കെ എടുത്ത് തയ്യാറെടുപ്പുതുടങ്ങി.

ഒടുവില്‍ അരക്കോടി സമ്മാനത്തിലെത്തിയപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി.ദൈവത്തിന് നന്ദിപറയുകയായിരുന്നു.ഞാന്‍.എന്റെ കരച്ചില്‍ കണ്ട് സുരേഷേട്ടന്‍ വന്ന് കെട്ടിപ്പിടിച്ചു. അപ്പോള്‍ എന്റെയൊരു മൂത്തചേട്ടന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുംപോലെ തോന്നി. സമ്മാനം കിട്ടിയതോടെ എന്റെ ജീവിതം തന്നെ മാറിപ്പോയ പോലെ തോന്നുന്നു.

ചിലരൊക്കെ ചോദിച്ചിട്ടുണ്ട്.അരക്കോടി എത്തിയപ്പോള്‍ ഒരു കോടിക്കുവേണ്ടി മത്സരിച്ചുകൂടായിരുന്നോ എന്ന്. അത്യാഗ്രഹം പാടില്ലെന്നാണ് ഞാനപ്പോള്‍ ചിന്തിച്ചത്.എന്റെ ആവശ്യത്തിന് ഈ പണം തന്നെ ധാരാളം. ഒരു കൊച്ചുവീടും ഇത്തിരി ഭൂമിയും.ആ സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍.

കടപ്പാട്.. മാതൃഭുമി പത്രം..

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment