
അഹമ്മദാബാദ്: മലയാളിയായ പ്രാണേഷ്‌കുമാര്‍ പിള്ള, സുഹൃത്തും മുംബൈയില്‍ കോളജ് വിദ്യാര്‍ഥിയുമായിരുന്ന ഇസ്രത്ത് ജഹാന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് നരേന്ദ്രമോഡി സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിലുള്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടുത്തി പുതിയ കേസെടുക്കണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ബുധനാഴ്ച അന്തിമ ഉത്തരവിറക്കും.
2004 ജൂണ്‍ 15-ന് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്താണ് ആലപ്പുഴ സ്വദേശിയായ ജാവേദ്‌ശൈഖ് എന്ന പ്രാണേഷ് പിള്ള, പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാന്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഷ്‌കര്‍-ഇ- തൊയ്ബ ഭീകരപ്രവര്‍ത്തകരായ ഇവര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനുള്ള പദ്ധതിയുമായാണ് നഗരത്തിലെത്തിയതെന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന് പകരം വീട്ടാനായി മുംബൈയില്‍ നിന്ന് ഇന്‍ഡിക്ക കാറില്‍ വന്ന ഇവരെ തടഞ്ഞപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നും വെടിയേറ്റുമരിച്ചുവെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, ഏറ്റുമുട്ടല്‍ നടന്നുവെന്ന് പോലീസ് പറയുന്ന ജൂണ്‍ 15-ന് തലേന്നു തന്നെ നാലുപേരും കൊല്ലപ്പെട്ടിരുന്നുവെന്ന് എസ്.ഐ.ടിയുടെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിലുള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് പ്രത്യേകം പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജസ്റ്റിസുമാരായ ജയന്ത് പട്ടേലും അഭിലാഷകുമാരിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആദ്യം ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് അന്തിമഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസ് ഏത് ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന കാര്യത്തില്‍ കോടതി പരാതിക്കാരുടെയും സംസ്ഥാനസര്‍ക്കാറിന്റെയും അഭിപ്രായം തേടിയിട്ടുണ്ട്. സി.ബി.ഐ, ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) എന്നിവയെയാണ് പരിഗണിച്ചു വരുന്നത്.ആരാണ് വ്യാജഏറ്റുമുട്ടലില്‍ മുഖ്യപങ്കുവഹിച്ചത്, എന്താണതിനു പിന്നിലെ മുഖ്യലക്ഷ്യം, ഏതുസമയത്താണ് കൊലപാതകം നടന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണഏജന്‍സി കണ്ടെത്തേണ്ടതെന്ന് കോടതി പറഞ്ഞു. നേരത്തേ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാങ് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിലും സംഭവം വ്യാജഏറ്റുമുട്ടലാണെന്നും പോലീസുദ്യോഗസ്ഥര്‍ സ്വന്തം നേട്ടത്തിനുവേണ്ടിയാണ് അത് നടത്തിയതെന്നും കുറ്റപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ജെ.സി.പി പി.പി. പാണ്ഡേ, സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ഐ.ജി ഡി.ജി വന്‍സാര, എ.സി.പിമാരായ ജി.എല്‍. സിംഘല്‍, എന്‍.കെ. അമീന്‍ എന്നീ ഐ.പി.എസ്. ഓഫീസര്‍മാരുള്‍പ്പെടെ 21 പോലീസുദ്യോഗസ്ഥരാണ് കേസിലെ ആരോപണവിധേയര്‍. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ക്കേസിലും പ്രതികളായ വന്‍സാരയും അമീനും ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന പോലീസിന്റെ വാദത്തിനെതിരെ ഇസ്രത്ത് ജഹാന്റെ മാതാവ് ഷമീമ കൗസറും പ്രാണേഷിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വിവാദക്കൊടുങ്കാറ്റുയര്‍ത്തിയത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് യാഥാര്‍ഥ്യം കണ്ടെത്താന്‍ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞവര്‍ഷമാണ് പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചത്. ആര്‍.ആര്‍. വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്.ഐ.ടിയുടെ അന്വേഷണത്തിന് സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിച്ചു. മരിച്ചവര്‍ ലഷ്‌കര്‍ ഭീകരരാണെന്ന പോലീസിന്റെ വാദം എസ്.ഐ.ടി. പരിശോധിക്കുകപോലും ചെയ്തില്ല. മൂന്ന് ഓഫീസര്‍മാരാണ് എസ്.ഐ.ടിയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പിന്‍വാങ്ങിയത്. ആദ്യം മേധാവിയായി നിയോഗിക്കപ്പെട്ടിരുന്ന ഡല്‍ഹിയിലെ ഐ.പി.എസ്. ഓഫീസര്‍ കര്‍ണെയില്‍ സിങ്ങും മറ്റു രണ്ട് ഓഫീസര്‍മാരും വിവിധ കാരണങ്ങള്‍ പറഞ്ഞ് സംഘത്തില്‍ നിന്നൊഴിവായിരുന്നു. ഇത് അന്വേഷണം നീളാന്‍ കാരണമായി. തുടര്‍ന്നാണ് ബിഹാര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ മേധാവി ആര്‍.ആര്‍. വര്‍മ ചുമതലയേറ്റത്. കഴിഞ്ഞമാസം സംഭവസ്ഥലത്ത് പോലീസ് പറയുന്ന പ്രകാരം ഏറ്റുമുട്ടലിന്റെ മാതൃക പുനഃസൃഷ്ടിച്ച് എസ്. ഐ.ടി. പരിശോധന നടത്തിയിരുന്നു. 240 സാക്ഷികളുടെ മൊഴിയാണ് അന്വേഷണസംഘം ശേഖരിച്ചത്. ഇതില്‍ ചില സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കി. എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ ഇസ്രത്ത് ജഹാന്റെ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു. പോലീസ് തങ്ങള്‍ക്കുമേല്‍ ചാര്‍ത്തിയ 'ഭീകരമുദ്ര' കഴുകിക്കളയാന്‍ ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് അവര്‍ പറഞ്ഞു.ഈ കേസില്‍ നീതി നടപ്പാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോഡി സര്‍ക്കാറിന്റെ ഭരണകാലത്ത് ഗുജറാത്തില്‍ ഒട്ടേറെ വ്യാജ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.