Monday, 23 September 2013

[www.keralites.net] =?UTF-8?B?4LSk4LS/4LSy4LSV4LSo4LWN4oCNIOC0k+C0sOC1jeKAjeC0ruC0r

 

സപ്തംബര്‍ 24- മലയാളസിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് 1 വര്‍ഷം. സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ , രഞ്ജിത്ത്, ശരത് കൃഷ്ണ എന്നിവരുടെ ഓര്‍മ.

 
മലയാളസിനിമയില്‍ അച്ഛന്‍ സ്ഥാനത്ത് അഭിനയിച്ച്, നായകനായ മകനേക്കാള്‍ തിളങ്ങിയ ഒരേയൊരു നടനേ നമുക്കുള്ളൂ, അത് തിലകനാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , കിരീടം, ചെങ്കോല്‍ , സന്താനഗോപാലം, സന്ദേശം, സ്ഫടികം, മിന്നാരം, കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പെരുന്തച്ചന്‍ , സസ്‌നേഹം, അനിയത്തിപ്രാവ്, ചിന്താമണി കൊലക്കേസ് അങ്ങനെയങ്ങനെയൊരു പാട് സിനിമകളില്‍ അപ്പനായി തിളങ്ങിയ തിലകനെക്കുറിച്ച് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.

സിംഹത്തെപ്പോലെ ഗര്‍ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരു പാവം കുട്ടിയാണ് തിലകന്‍. കൂട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തി എന്ന് സ്വയം വിശ്വസിച്ച് ഏകാന്തതയുടെ വേറൊരു ലോകം നിര്‍മിച്ച് അതില്‍ തനിച്ചിരുന്ന് കലഹിക്കുന്ന കുട്ടി.

തനിച്ചായിരിക്കുമ്പോഴും ഈ മനുഷ്യന്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പരുക്കന്റെ കവചമണിഞ്ഞ് നടക്കുകയും പിന്നീടത് അഴിച്ചുമാറ്റാനാവാത്ത ഭാരമായിത്തീരുകയും ചെയ്തതിന്റെ ചില വീര്‍പ്പുമുട്ടലുകളില്‍നിന്നാണ് തിലകന്റെ കലഹങ്ങള്‍ ഉണ്ടാകുന്നതെന്നു തോന്നാറുണ്ട്.

അടുത്തടുത്ത് എന്ന സിനിമയിലൂടെയാണ് തിലകനുമായി ഞാനടുക്കുന്നത്. തിലകനും കരമന ജനാര്‍ദനന്‍നായരുമാണ് അതില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. തങ്കപ്പന്‍പിള്ള, അയ്യപ്പന്‍പിള്ള എന്നീ ആത്മമിത്രങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും പിണക്കത്തിന്റെയും സംഭവങ്ങളാണ് ആ സിനിമ ചിത്രീകരിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ സംശയത്തിന്റെയും വെറുപ്പിന്റെയും അവസ്ഥകള്‍ തിലകനും കരമനയും തീവ്രമായ ഭാവത്തോടെ ഫലിപ്പിച്ചു. ഏലക്കച്ചവടവും മീന്‍കച്ചവടവും ചെയ്ത് തികച്ചും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍നിന്ന് വലിയൊരു എക്‌സ്‌പോര്‍ട്ടിങ് കമ്പനി മുതലാളിമാരായിത്തീരുന്നതിന്റെ ഒരു ഘട്ടത്തില്‍ അവര്‍ തീവ്രമായി അകലുന്നതിന്റെ ആ കഥയ്ക്ക് അക്കാലത്ത് പുതുമയുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ പടം കണ്ടിട്ടാണ് തിലകനെ അടുത്തടുത്ത് എന്ന സിനിമയിലേക്ക് പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത്. കെ.ജി. ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവുമധികം അമ്പരപ്പിച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലെ തനി നാട്ടിന്‍പുറത്തുകാരനായ ആ കള്ളുകുടിയനെ ആര്‍ക്ക് മറക്കാന്‍ കഴിയും? യവനികയിലെ നാടകക്കമ്പനിയുടെ മാനേജര്‍, നാടകലോകവുമായി അടുത്തിടപഴകിയ ഒരാള്‍ക്കു മാത്രം കഴിയുന്ന തന്‍മയത്വത്തോടെയാണ് തിലകന്‍ അവതരിപ്പിച്ചത്. അടിസ്ഥാനപരമായി തിലകന്‍ ഒരു നാടകനടനാണ്. അഭിനയത്തിന്റെ ചിട്ടയായ പരിശീലനത്തിലൂടെ കടന്നുവന്ന ആള്‍. ഭാവാഭിനയത്തെ സ്വന്തം പിടിയില്‍നിന്ന് തെന്നിമാറാന്‍ തിലകന്‍ സമ്മതിക്കാറില്ല. കണ്ടശ്ശാംകടവില്‍ മണ്ണ് എന്ന നാടകത്തിലഭിനയിക്കാന്‍ തിലകന്‍ വന്നതിന്റെ ഓര്‍മ മനസ്സിലുണ്ട്. മണ്ണിലെ അഭിനയം കണ്ടിട്ട് ഞാന്‍ തരിച്ചിരുന്നുപോയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമാ, കുടുംബപുരാണത്തിലെ ഡ്രൈവര്‍, നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളി, സന്താനഗോപാലത്തിലെ ഫാക്ടറി ജീവനക്കാരന്‍ ഇങ്ങനെ ഇടത്തരം കുടുംബജീവിതത്തിലെ മുഖ്യവേഷങ്ങളുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ട് അഭിനയിക്കാന്‍ തിലകന് സാധിച്ചു. സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്. സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്. ചില നാടകനടന്‍മാര്‍ സിനിമയിലെത്തുമ്പോഴും നാടകത്തിനു മാത്രം ബാധകമായ അഭിനയശീലങ്ങള്‍ ഉപേക്ഷിക്കാറില്ല. നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയുടെ തട്ടകത്തിലേക്കു കൊണ്ടുവന്നില്ല. നടന്‍ ഈ രണ്ടു തലങ്ങളിലും വ്യത്യസ്തരാണെന്ന ബോധം തിലകനുണ്ട്. ജയറാമിന്,
അഭിനയത്തിന്റെ ആദ്യഘട്ടങ്ങളില്‍, സങ്കടം വരുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം ജയറാമിനോട് തിലകന്‍ ഉപദേശിക്കുന്നത് ഞാന്‍ കേട്ടു. 'നമ്മള്‍ സ്‌ക്രീനില്‍നിന്ന് കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവ
ത്തോടെ നില്ക്കണം. ആ ഭാവം കണ്ട് പ്രേക്ഷകര്‍ കരയണം. ഇത് വലിയൊരു അഭിനയപാഠമാണ്.' തിലകന്‍ ജയറാമിനു നല്കിയ ഈ ഉപദേശം സംവിധായകന്‍ എന്ന നിലയില്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. ചില രംഗങ്ങള്‍ പ്രേക്ഷകരിലാണ് പൂര്‍ണഭാവത്തോടെ ഫലപ്രാപ്തിയില്‍ എത്തേണ്ടത്. കിരീടത്തില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയഭാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു. മലയാളസിനിമയിലെ ഭാവാഭിനയത്തിന്റെ മികച്ച ദൃഷ്ടാന്തമായി എടുത്തുകാട്ടാന്‍ ഉണ്ടാവുക തിലകന്റെ സിനിമകളായിരിക്കും.

സെറ്റില്‍ ഒരു പരുക്കന്‍ഭാവം തിലകന്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരു തൂവല്‍സ്​പര്‍ശം കൊണ്ടുമാത്രമേ ആ മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയൂ. പരുക്കനായ ഈ നടനിലെ പച്ചമനുഷ്യന്‍ സ്‌നേഹത്തിനു മുന്നില്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മെരുങ്ങുന്നതായിട്ടാണ് എന്റെ അനുഭവം. ഒരു സംവിധായകനായിരിക്കുമ്പോഴും തിലകന്‍ എന്ന നടനോട് എനിക്ക് ആരാധനയാണ്. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ തിലകന് നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നുണ്ടായ ആരാധനയാണത്. അതുകൊണ്ട് കലഹിക്കുന്നതിന്റെ ചെറിയ ലാഞ്ഛന കാണുമ്പോള്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിരിക്കും. കാരണം, തിലകന്‍ അത്രമേല്‍ വ്യത്യസ്തനാണ്. വ്യത്യസ്തമായ എന്തും വിലപ്പെട്ടതാണ്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തിലകന്‍ എന്ന നടനും കെ.പി.എ.സി. ലളിത എന്ന നടിയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. സാധാരണ ഒരു നടിയോ നടനോ മാത്രമല്ല അവര്‍. ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ സംവിധായകന് ആത്മവിശ്വാസം പകരുന്ന ഒരു കരുത്ത് അവര്‍ പകര്‍ന്നുനല്കാറുണ്ട്. നടന്‍മാരില്‍നിന്ന് സംവിധായകരിലേക്ക് അങ്ങനെയൊരു ഊര്‍ജപ്രവാഹമുണ്ടാകാറുണ്ട്. ചിത്രീകരണഘട്ടത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ രോഗത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, താനൊരു രോഗിയാണെന്ന ബോധം അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ തിലകന്‍ പ്രകടിപ്പിച്ചില്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രോഗത്തിന്റെ വേദന മറക്കാന്‍ തിലകന്‍ അല്പം മദ്യപിക്കുമായിരുന്നു. ഇതറിഞ്ഞ ഞാന്‍ സെറ്റിലേക്കു പുറപ്പെടുമ്പോള്‍ ആദ്യം തിലകന്റെ മുറിയിലേക്കു പോകും. തിലകനെ വിളിച്ചെഴുന്നേല്പ്പിച്ച്, പല്ലുതേപ്പിച്ച് എന്നോടൊപ്പംതന്നെ സെറ്റിലേക്ക് കൊണ്ടുപോകും.

തനിച്ചിരുന്ന് മദ്യപിച്ചു വരികയാണെങ്കില്‍ രംഗങ്ങള്‍ അവതാളത്തിലാക്കിയേക്കുമോ എന്ന ഭയം കാരണമാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു പെഗ് കഴിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു നല്കിയിരുന്നു.

അറിഞ്ഞുകൊണ്ട് ആരെങ്കിലും കബളിപ്പിക്കുന്നത് തിലകന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കുടുംബപുരാണത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ മൂള്ളൂര്‍ക്കര എന്ന സ്ഥലത്തുവെച്ച്.
സിനിമയ്ക്ക് വൈകിമാത്രം പേരിടുന്ന ഒരു ശീലക്കാരനാണ് ഞാന്‍. ചിത്രീകരണത്തിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ പരസ്യമായ ഒരു ചര്‍ച്ച പേരിനെക്കുറിച്ച് സെറ്റില്‍ നടക്കും. ഓരോരുത്തരും ഓരോ പേരുമായി സെറ്റിലേക്കു വരും. അതില്‍ തിലകനും ഒരു പേര് നിര്‍ദേശിച്ചു. 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്' എന്നതായിരുന്നു തിലകന്‍ പറഞ്ഞ പേര്. ഈ പേര് അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീനിവാസന് കൈമാറി. ശ്രീനിവാസന്‍ തിലകനെ ഫോണ്‍ ചെയ്തു പറഞ്ഞു:
'സത്യനെ വിളിച്ചിട്ടു കിട്ടുന്നില്ല. സത്യനോട് പറയണം, ഞാനൊരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്'. തിലകന്‍ ഫോണ്‍ വെച്ചു. ലൊക്കേഷനിലെത്തിയ തിലകന്റെ മട്ടുമാറിയിരുന്നു. താന്‍ മൗലികമായി കണ്ടുപിടിച്ച സിനിമാപ്പേര്
ശ്രീനിവാസന്‍ അടിച്ചെടുത്തു എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ശ്രീനിവാസന്‍ തിലകനെ വട്ടംകറക്കുകയായിരുന്നു എന്ന്
തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനിവാസനും തിലകനുമായി നടന്ന ഈ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ഞാന്‍ ദൂരെനിന്ന് നോക്കിക്കണ്ടു. ഇതൊരു ഡബിള്‍ പ്ലേ നടത്തിയതാണ് എന്ന് അന്ന് വൈകുന്നേരംവരെ തിലകന്‍ ചേട്ടന് മനസ്സിലായി
രുന്നില്ല.

നല്ലൊരു വായനക്കാരനാണ് തിലകന്‍. അതുകൊണ്ട് എഴുത്തുകാരോടാണ് സിനിമാക്കാരേക്കാള്‍ ആരാധന. തിലകന്‍വഴിയാണ് ലോഹിതദാസ് സിനിമയിലേക്കു വരുന്നത്. ലോഹിതദാസിന്റെ നാടകസ്‌ക്രിപ്റ്റുകളുടെ ശക്തി തിരിച്ചറിഞ്ഞ തിലകന്‍ സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. നമ്മള്‍ തള്ളിക്കളയുമായിരുന്ന പലരേയും തിലകന്‍ ക്ഷമാപൂര്‍വം കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
'ജീവിതം ഒരു നാടകം' എന്നത് തിലകനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിമുടി നാടകീയത നിറഞ്ഞതാണ് ആ ജീവിതം. കുടുംബജീവിതം നയിക്കുമ്പോഴും സാമ്പ്രദായികമായ കുടുംബസങ്കല്പങ്ങളെ തിലകന്‍ ദൂരെ നിര്‍ത്തുന്നു.

തിലകന്റെ ജീവിതത്തിന്റെ സംവിധാനവും അതിലെ പ്രധാന നടനും തിലകന്‍തന്നെയാണ്.

ഏതു സംവിധായകന്റെ സിനിമയിലും തികച്ചും ആത്മാര്‍ഥമായി അഭിനയിക്കുന്ന ശീലം തിലകനുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമ റിലീസാകുമോ ഇല്ലയോ എന്നുപോലും ഈ നടന്‍ നോക്കാറില്ല. ഒരിക്കല്‍ തിലകന്‍ എന്നോട് പറഞ്ഞു: 'ദേവരാജന്‍ മാഷിന്റെ മാനറിസങ്ങള്‍ ഞാനൊരു കഥാപാത്രത്തിന് പകര്‍ന്നിട്ടുണ്ട്. പക്ഷേ, ആ സിനിമ റിലീസായില്ല.' തുടര്‍ന്ന് തിലകന്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് എനിക്കു മുന്നില്‍ അഭിനയിച്ചു. അദ്ഭുതകരമായിരുന്നു ആ അഭിനയം. ഏതോ ഒരു പുതുമുഖസംവിധായകന്റെ റിലീസാകാത്ത സിനിമയില്‍ തിലകന്റെ ദേവരാജഭാവം ഉറങ്ങിക്കിടക്കുന്നു.

മലയാളിയുടെ ഓര്‍മയില്‍നിന്ന് തുടച്ചുകളയാനാവാത്ത ഒരു കഥയാണ് പെരുന്തച്ചന്‍േറത്. ആധുനികോത്തര കഥകളിലൂടെയും കാലത്തിലൂടെയും നാം കടന്നുപോകുമ്പോഴും നമ്മുടെ ബോധം ഗ്രാമ്യമായ ആ നാടോടിക്കഥയിലേക്ക് പല സന്ദര്‍ഭങ്ങളിലും തിരിച്ചുപോകാറുണ്ട്. ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് 'പ്രൊഫഷണല്‍ ജലസി'. നിങ്ങള്‍ കര്‍മനിരതനാണെങ്കില്‍ സംശയമില്ല, ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കും. അടിസ്ഥാനപരമായ മനുഷ്യവാസന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ചുറ്റുമാണ് വെറുതെയെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്നത്. അകാരണമായ അസൂയ, വെറുപ്പ്, സുഹൃത്തോ മകനോ തന്റെ ശത്രുവാണെന്ന ബോധം - ഇത്തരം നിഷേധവാസനകളെ ഏറ്റവും ഫലപ്രദമായി ആവാഹിച്ച ആ ഗ്രാമകഥയിലെ നായകനായി തിലകന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കാഴ്ചയ്ക്കപ്പുറത്ത് ആ പെരുന്തച്ചന്‍ നമ്മോടൊപ്പമുണ്ട്. പേശീബലമുള്ള, ദൃഢഭാവമുള്ള ഒരു പരുക്കന്‍ തച്ചന്‍. ഉള്ളിലെവിടെയോ നിറയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തത ആ ഭാവത്തില്‍ പ്രേക്ഷകനു തിരിച്ചറിയാനുമാവുന്നുണ്ട്. പെരുന്തച്ചന്‍ എന്ന ഗ്രാമകഥയുടെ പാഠഭേദമാണ് എം.ടി.യുടെ സിനിമ. ഭീമനും ചന്തുവിനും എം.ടി. സ്വന്തം ഭാവനയുടെ വാക്കും ഭാവവുമാണ് നല്കിയത്. പെരുന്തച്ചന്‍ എം.ടി.യുടെ തച്ചനാണ്. പക്ഷേ, തിലകന്‍, ഗ്രാമകഥയിലെ പെരുന്തച്ചനും.

മറക്കാനാവാത്ത മറ്റൊരു ഓര്‍മ: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയില്‍ തിലകന്‍ ഒരു ചിത്രം ചുവരില്‍നിന്ന് പറിച്ച് മാറ്റുമ്പോള്‍ ശാരിയിലേക്കൊരു നോട്ടമുണ്ട്. ആ നോട്ടം പതിഞ്ഞത് ക്യാമറയിലല്ല; പ്രേക്ഷകന്റെ മനസ്സിലാണ്.

മൂന്നാംപക്കത്തില്‍ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛന്‍ കടലിലിറങ്ങുകയാണ്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ തിലകന്‍ പത്മരാജനോട് പറഞ്ഞുവത്രെ: 'പത്മരാജന്‍, ഞാന്‍ കടലിലേക്കു പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാന്‍ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം...' പത്മരാജന്‍ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജന്‍ പറഞ്ഞു. കടലിലേക്ക് മുത്തച്ഛന്‍ കാലെടുത്തുവെക്കുമ്പോള്‍ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ, തിലകന് ഒന്നും സംഭവിക്കരുതേ!

ആ പ്രാര്‍ഥന ഇപ്പോഴുമുണ്ട്. തിലകനെ സ്‌നേഹിക്കുന്ന പ്രേക്ഷകരും സംവിധായകരും ഒരുപോലെ ആഗ്രഹിക്കുന്നു. കലഹത്തിന്റെയും പിണക്കത്തിന്റെയും കടലില്‍നിന്ന് തിലകന്‍ തിരിച്ചുകയറണം. ഒരു നായര്‍ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തിലകന്‍ പറയുന്നുണ്ടല്ലോ. അത് അവാസ്തവികമായ ഒരു പ്രസ്താവനയായിട്ടാണ് എനിക്കു തോന്നുന്നത്. നെഞ്ചില്‍ കൈവെച്ചുകൊണ്ട് ഞാന്‍ പറയുന്നു. തിലകന്‍ചേട്ടന്‍ സിനിമയിലേക്ക് സജീവമായി തിരിച്ചുവരണം. അതിന് തടസ്സം നില്ക്കുന്ന ഒരാളും ഇന്ന് മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, മലയാളസിനിമ തിലകനെ അത്രമേല്‍ സ്‌നേഹിക്കുന്നു. കിലുക്കത്തിലെ മുന്‍കോപിയായ ആ മനുഷ്യനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, പെരുന്തച്ചനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, മൂന്നാംപക്കത്തിലെ മുത്തച്ഛനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, ഓര്‍മയുടെ ഖനിയില്‍ എല്ലാ കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ തിലകനെ കാത്തിരിക്കുന്നുണ്ട്.

കാലം തിലകനെ തിരിച്ചുവിളിക്കുന്നു.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം

ഒരു ചൂണ്ടുവിരല്‍ പറഞ്ഞത്...

ശരത് കൃഷ്ണ
തിലകന്റെ മുന്നറിയിപ്പുകള്‍ എപ്പോഴും വായുവില്‍ വീശുന്ന ചൂണ്ടുവിരലിന്റെ അകമ്പടിയോടെയായിരുന്നു. സിനിമയിലും ജീവിതത്തിലും ഒരുപോലെതന്നെ. വെറും മൂന്നിഞ്ചുനീളത്തിലുള്ള വിരലില്‍ തിലകന്‍ ആണായി നിവര്‍ന്നു. മാസ്മരപ്രഹരശേഷിയുള്ള മര്‍മാണിവിദ്യപോലെ അതില്‍ പലരും ചലനമറ്റു, നിശ്ശബ്ദരായി.

തിലകനിലെ ഒറ്റയാന്‍ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയത് താരസംഘടനയായ 'അമ്മ' യുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ്. മലയാളസിനിമയിലെ സൂപ്പര്‍താരസമ്പ്രദായത്തിനെതിരായ വെല്ലുവിളിയായിരുന്നു അത്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് സ്വന്തം കരുത്തില്‍ തിലകന്‍ ഒറ്റയ്ക്ക് മാറിനിന്ന് ജ്വലിച്ചു. ജീവിതത്തിന്റെ അവസാനനാളുകളില്‍ വിവാദനായകന്റെ പരിവേഷം വന്നുചേര്‍ന്നത് അങ്ങനെയാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] =?UTF-8?B?4LSF4LSt4LS/4LSu4LS+4LSo4LS/4LSV4LWN4LSV4LWCIOC0kuC0s

 

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്.
 

മലയാളമറിയാത്ത മലയാളികള്‍ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് പേര്‍ ഈ ഭൂമിമലയാളത്തില്‍ ജീവിച്ചിരിപ്പുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. മലയാളം തീരെ സംസാരിക്കാന്‍ അറിയാത്ത ഒരു ന്യൂനപക്ഷം മലയാളികളും ഉണ്ട്. എന്തിന് വിദേശത്തേക്ക് പോകുന്നു. നമ്മുടെയൊക്കെ വീടുകളില്‍ മലയാളം വായിക്കാനറിയാത്തവരുണ്ട്. മലയാളഭാഷ കണ്ടാല്‍ ഇത് മലയാളമാണെന്ന് അറിയാത്തവരുണ്ട്. ജീവിതലക്ഷ്യം ധനസമ്പാദനമാണെന്ന്, പരിഷ്‌കരിച്ച മനുഷ്യര്‍ തിരിച്ചറിഞ്ഞു. ധനമുണ്ടാക്കാനാണ് മനുഷ്യജന്മം എന്ന അറിവ് ഇന്നും നേടാത്തവരുണ്ട്. അതുകൊണ്ടാണല്ലോ ഹിമാലയത്തിലെ ഗ്രാമീണര്‍ കളഞ്ഞുകിട്ടിയ വസ്തുക്കളെല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുന്നത്.

മലയാളം മാത്രം അറിയുന്ന സാധാരണക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കാര്യങ്ങള്‍ നോക്കുന്ന ഒരു സ്ഥാപനത്തിലാണ് ഞാന്‍ ജോലിചെയ്തിരുന്നത്. മലയാളത്തില്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടിയെഴുതണം. ആ മറുപടികള്‍ വെട്ടിത്തിരുത്തി മേലുദ്യോഗസ്ഥന്മാര്‍ അവരുടെ ഭാഷാപരിജ്ഞാനം പ്രകടമാക്കുമായിരുന്നു. സര്‍ക്കാറില്‍നിന്ന്മറുപടി കിട്ടുന്ന സാധാരണക്കാരന്‍ ആ കത്ത് വായിക്കാനായി മറ്റൊരാളിന്റെ സഹായം തേടുന്നു. ഇംഗ്ലീഷില്‍ പറയുന്നതെന്തും ശരിയാണെന്ന ധാരണ മാത്രമല്ല ഉണ്ടായത്. ഇംഗ്ലീഷ് ഭാഷ കൈാര്യം ചെയ്യാനറിയാത്തവര്‍ മണ്ടന്മാരായി. ഇംഗ്ലീഷ് മരുന്നിന് വില കൂടുതലാണ്. ഇംഗ്ലീഷ് ഡോക്ടര്‍ക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കണം.

എന്റെ പിതാവ് അധ്യാപകനായിരുന്നു. ഭേദപ്പെട്ട കൃഷിക്കാരനുമായിരുന്നു. അച്ഛന്റെ സഹോദരിയിലുണ്ടായ മക്കള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരുമക്കളാണ്. മരുമക്കളും അമ്മാവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിസ്തരിക്കേണ്ടതില്ല. മലയാളമറിയുന്നവര്‍ക്കെല്ലാം അത് അറിയാം. മലയാളമറിയാത്തവര്‍ ഇത് വായിക്കുകയുമില്ല. മരുമക്കള്‍ക്ക് മലയാളം അറിഞ്ഞുകൂടായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് അവര്‍ വളര്‍ന്നത്. ഭാഷ അറിയാത്ത അവരെ കാണുമ്പോള്‍ മറ്റൊരു ജീവജാലത്തെ കാണുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് എന്റെ പിതാവ് പറയുമായിരുന്നു. യഥാര്‍ഥ ആശയവിനിമയം ഭാഷയിലൂടെയാണ്. ഒരു ജീവിയെ ചൂണ്ടിക്കാട്ടി ഇത് മകനാണെന്നോ മരുമകനാണെന്നോ പേരക്കുട്ടിയാണെന്നോ പറഞ്ഞാല്‍, മനസ്സില്‍ യാതൊരു വികാരവും ഉണ്ടാകുകയില്ല. അതുകൊണ്ടാണല്ലോ അപകടത്തില്‍പ്പെട്ട് മൂവായിരം പേര്‍ മരിച്ചു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഇങ്ങനെ ചോദിച്ചുപോകുന്നത്. അക്കൂട്ടത്തില്‍ മലയാളികള്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യം മനസ്സിലുദിക്കുന്നു. മലയാളികള്‍ ആരും അക്കൂട്ടത്തിലില്ല എന്ന വരി നമുക്ക് ആശ്വാസം നല്‍കുന്നു. അടിസ്ഥാനമായി ഈ ഭാഷയെ പുറന്തള്ളുമ്പോള്‍ അവനില്‍ കവിത അസ്തമിക്കുന്നു. ഫലിതബോധം ഇല്ലാതാകുന്നു. മറ്റൊരു ഭാഷയുമായി എത്രതന്നെ പരിചയം ഉണ്ടായാലും ആ ഭാഷയുടെ മുമ്പില്‍ ഒരു അന്യതാബോധം ഉണ്ടാകുന്നു. ചുരുക്കത്തില്‍ അവര്‍ മലയാളികളല്ല. മറ്റ് ഭാഷക്കാരുമല്ല. മാതൃഭാഷയില്‍ മാതാവിനോട് സംസാരിച്ച ഭാഷയില്‍നിന്നും അകലുന്നതോടെ നാം സാംസ്‌കാരികമായി രോഗാതുരരാകുന്നു.

എന്റെ കുടുംബത്തിലെ പുതിയ തലമുറയില്‍പ്പെട്ട പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയുകയില്ല. അവരില്‍ പലരും വിദേശത്ത് താമസമാക്കിക്കഴിഞ്ഞു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്തിനീ മാതൃഭാഷ എന്ന് അവര്‍ ചോദിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂട. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നശേഷം പ്രദോഷംവരെയും ഈ ഭാഷയുമായി ബന്ധപ്പെടേണ്ട ഒരു സന്ദര്‍ഭവും ഉണ്ടാകുന്നില്ലെങ്കില്‍ ഭാഷയ്ക്ക് എന്താണ് പ്രസക്തി?

എന്റെ ഒരു സഹോദരപുത്രന് മലയാളം വായിക്കാന്‍ അറിയില്ല. സംസാരിക്കാന്‍ ഒരുവിധം അറിയാം. സംസാരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ ആശയവിനിമയത്തിനായി വിഷമിക്കുകയുണ്ടായി. ഭാഷയുമായി ബന്ധപ്പെട്ട് ഒന്നും വായിക്കാന്‍ കഴിയാത്ത ആ യുവാവിനോട് എന്താണ് സംസാരിക്കുക. ഞാന്‍ എഴുതുന്നതൊന്നും അയാള്‍ ഒരിക്കലും വായിക്കാന്‍ സാധ്യതയില്ല. ഹൃദയബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഭാഷയിലൂടെയാണ്. വൈകാരികമായ എല്ലാ തലങ്ങളെയും തൊട്ടുണര്‍ത്തുന്നത് മാതൃഭാഷയാണ്. മലയാളമറിയാത്തവര്‍ക്കൊന്നും വൈകാരികബന്ധങ്ങളില്ല എന്നല്ല പറഞ്ഞതിനര്‍ഥം. ഈ അടിസ്ഥാന സംസ്‌കാരം നമ്മുടെ സമ്പത്താണ്.

ഭാരതത്തിലെ ഒരു മഹാപണ്ഡിതനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. അങ്ങയുടെ വിജയരഹസ്യം എന്താണ്. അദ്ദേഹം പറഞ്ഞു: ഞാന്‍ ദിവസേന എന്റെ അമ്മയോട് അരമണിക്കൂറെങ്കിലും സംസാരിക്കും. മാതൃഭാഷയിലൂടെയുള്ള ആശയവിനിമയം അത്രമാത്രം ആഹ്ലാദകരമാണ്. മകന്‍ അന്യഭാഷ പറഞ്ഞ് ശീലിക്കട്ടെ എന്നുകരുതി മകനോടുപോലും മലയാളത്തില്‍ സംസാരിക്കാത്ത അമ്മമാരുണ്ട്. അവര്‍ വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. മോന് തൂറ്റലാണ് എന്ന് പറയുന്ന സുഖം സ്റ്റൊമക്ക് ഡിസ്ഓര്‍ഡറാണ് എന്നു പറഞ്ഞാല്‍ കിട്ടില്ല. നമ്മുടെ പശ്ചാത്തലം, മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധം, സസ്യലതാദികള്‍ ഇതൊക്കെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്.

ഭാഷയില്‍നിന്ന് അകലുന്നവരോടുള്ള മാനസികബന്ധം നിലനിര്‍ത്താന്‍ പഴയ തലമുറയ്ക്ക് കഴിയാതെപോകും. ഏതൊരുവനും ആശ്വാസം നല്‍കുന്നത് പേരക്കുട്ടികളാണ്. പേരക്കുട്ടികളുടെ മുഖം കാണുുമ്പാള്‍ സന്തോഷം തോന്നാത്തവര്‍ ഉണ്ടാകുകയില്ല. ഈയിടെ ഒരു അമ്മൂമ്മ എന്നോട് പറഞ്ഞ ഫലിതം ഇവിടെ കുറിക്കുകയാണ്. പേരക്കുട്ടികളോട് ഇന്റര്‍നെറ്റില്‍ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നൂറ് യൂണിറ്റ് സ്‌നേഹമാണ്. അതിലും വലിയ ആനന്ദം വേറെയില്ല. പക്ഷേ, അവര്‍ മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത് എങ്കില്‍ എന്റെ ആഹ്ലാദം ആയിരം യൂണിറ്റ് ആകുമായിരുന്നു. ഇതുവരെ ചിന്തിച്ചത് മലയാള ഭാഷയെക്കുറിച്ചല്ല. മാതൃഭാഷയെക്കുറിച്ചാണെന്ന് ഓര്‍ക്കണം.

ഇനി വരാനിരിക്കുന്നത് ഭാഷയെക്കുറിച്ച് കുറേക്കൂടി അവഗണനയുടെ കാലങ്ങളാണ്. ഭാരതത്തിന്റെ പൈതൃകമായ സംസ്‌കൃതഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം കുറവാണ്. നമ്മുടെ കാര്യസാധ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ ഭാഷ ഉണ്ടായത്. ആവശ്യമില്ലാത്ത ഭാഷകള്‍ക്ക് നിലനില്പില്ല. ലോകത്തിലെ എത്രയോ ഭാഷകള്‍ അന്യംനിന്നുപോയിട്ടുണ്ട്.

ഭാഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വയോവൃദ്ധന്‍ പറഞ്ഞ അനുഭവം ഓര്‍മവരികയാണ്. ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ കണ്ണുകള്‍ക്ക് അസുഖം തുടങ്ങിയിരുന്നു. വിദേശത്തെ വലിയ ആസ്പത്രികളില്‍ കൊണ്ടുപോയെങ്കിലും ധാരാളം പണം ചെലവായി എന്നല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. കണ്ണിന്റെ കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരികയാണ്. വിദേശങ്ങളിലെ ആസ്പത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ പലരും മലയാളികളാണ്. ഈ രോഗത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. ആവര്‍ത്തിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ശാസ്ത്രനാമം അവര്‍ രോഗത്തെക്കുറിച്ച് പറഞ്ഞു. രോഗത്തിന് നാമമുണ്ടായതുകൊണ്ട് കാര്യമില്ലല്ലോ. വിവരമറിഞ്ഞ് മുത്തച്ഛന് വിഷമം തോന്നി. ബാല്യത്തില്‍ ഇതേ അസുഖം അദ്ദേഹത്തിന് വന്നിട്ടുണ്ട്. അത് എങ്ങനെയാണ് മാറിയത് എന്ന കാര്യം അദ്ദേഹം മാതൃഭാഷയിലൂടെ ചിന്തിച്ചു.

കണ്ണിന്റെ അസുഖക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛനും മകനും കൂടി നാട്ടിന്‍പുറത്തെ വൈദ്യരെ ചെന്നുകണ്ടു. ചെക്കന്റെ കണ്ണിന് എന്തോ ദീനമുണ്ടെന്ന് അച്ഛന്‍. ഒരുപകരണത്തിന്റെയും സഹായമില്ലാതെ വൈദ്യര്‍ ദീനം കണ്ടുപിടിച്ചു.

''എന്താ വീട്ടുപേര്?''
''പയ്യനാട്ട്''
''തൊടിയില്‍ പാറകമരമുണ്ടാകുമല്ലോ അല്ലേ?''
''ഉണ്ട്''
''പാറകമരത്തിലെ ഇത്തിക്കണ്ണിയെടുത്ത് ചെന്തെങ്ങിന്‍കരിക്കിലിട്ട് അടച്ചശേഷം അഞ്ച് ഇടങ്ങഴി വെള്ളത്തില്‍വെച്ച് പുഴുങ്ങുക. അത് മൂന്ന് ഇടങ്ങഴിയാക്കുക. കേട്ടുവോ?''
''കേട്ടു''
''എന്താ കേട്ടത്''
കേട്ടതെല്ലാം വക്കുപൊട്ടാതെ വൈദ്യര്‍ക്ക് പറഞ്ഞുകൊടുത്തു. സ്ഥലംവിട്ടുകൊള്ളാനായി വൈദ്യര്‍ പറഞ്ഞു. വീട്ടില്‍ എത്തിയശേഷം അച്ഛന്‍ പാറകമരത്തിന്റെ മുകളില്‍ കയറി ഇത്തിക്കണ്ണി പൊട്ടിച്ചു. ചെന്തെങ്ങിന്റെ കരിക്കിലിട്ട് പുഴുങ്ങി. കറുത്ത നിറമുള്ള ഒരു പശപോലെയായിരുന്നു ആ കഷായം. കഷായമുണ്ടാക്കിയശേഷം വീണ്ടും വൈദ്യരെ കണ്ടു.

''മരുന്ന് തയ്യാറായോ?''
''തയ്യാറായി''
വൈദ്യര്‍ അത് വാങ്ങി. അനുഗ്രഹിച്ചു. ഇത് ഗൃഹവൈദ്യമാണ്. രോഗിയുടെ മുഖം വൈദ്യര്‍ മനസ്സില്‍ സങ്കല്പിക്കണം. എങ്കിലേ രോഗം മാറുകയുള്ളൂ. സ്‌നേഹമാണ് അവിടത്തെ മന്ത്രം.
''ഈ ചെക്കനിപ്പൊ എത്ര യവസ്സായി''
''കര്‍ക്കിടകത്തില് പത്ത് തികയും''
''പൊയ്‌ക്കൊള്ളൂ. അസുഖം മാറിക്കൊള്ളും''
ആ മരുന്ന് കഴിച്ചു. അസുഖം മാറി.
എല്ലാ വൃക്ഷങ്ങളും തൊടിയില്‍ ഉണ്ടെങ്കില്‍ മാത്രമാണ് പാറകമരം വളരുക. എല്ലാ മരത്തിലും ഇത്തിക്കണ്ണി വളര്‍ന്ന് മറ്റെവിടെയും സ്ഥാനം കിട്ടിയില്ലെങ്കില്‍ അത് പാറകമരത്തില്‍ ചേക്കേറും. പരിസ്ഥിതിയെ സംരക്ഷിച്ചാല്‍ മാത്രമാണ് ഗൃഹവൈദ്യം നിലനില്‍ക്കുക. ഇതിനെയൊക്കെ നിലനിര്‍ത്തുന്നത് മാതൃഭാഷയാണ്.

മുത്തച്ഛന്‍ കൈമലര്‍ത്തുന്നു. പാറകമരത്തിന് ഇംഗ്ലീഷില്‍ എന്താണ് പറയുക? ഇത്തിക്കണ്ണിയുടെ യഥാര്‍ഥ തര്‍ജമ എന്താണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇത്തിക്കണ്ണി എന്ന് നാം പറയുന്ന ഫലം കിട്ടുമോ? കോള്‍ഡ് എന്നു പറയുമ്പോള്‍ ചീരാപ്പ് എന്നു പറഞ്ഞ സുഖം കിട്ടുമോ? കറമ്പിപ്പയ്യ് എന്ന് പറയുന്ന ജീവിതന്നെയാണോ കൗ എന്ന ജീവി. മുത്തച്ഛന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും നല്ല കാഴ്ചശക്തിയുണ്ട്. ഇന്ന് പാറകമരം എന്നുപറഞ്ഞാല്‍ എത്രപേര്‍ അത് തിരിച്ചറിയും. നമ്മുടെ വീട്ടുമുറ്റത്തെ ചെടികളുടെ നാമം മലയാളികള്‍ക്കറിയുമോ? മുറ്റം കോണ്‍ക്രീറ്റ് ചെയ്താല്‍ എവിടെയാണ് ചെടി വളരുക.

മാതൃഭാഷയിലൂടെ ലോകത്തെ കാണുക എന്ന ആശയം ഒരു പരിഹാസമായി മാറുകയാണ്. ഒരു കാര്യം പഴമനസ്സുകള്‍ തറപ്പിച്ച് പറയും. മലയാളമറിയാത്തവര്‍ വരുത്തുന്ന നഷ്ടം ഇംഗ്ലീഷ് തരുന്ന ലാഭത്തെക്കാള്‍ ഭയങ്കരമാണ്. അന്യഭാഷകള്‍ നമുക്ക് തരുന്നത് നൂറു കോടിയാണ്. മാതൃഭാഷയില്‍ നിന്നകലുമ്പോള്‍ നമുക്കുണ്ടാകുന്ന നഷ്ടം ആയിരം കോടിയുടേതാണ്.

മാതൃഭാഷ എന്ന സൗഭാഗ്യത്തെ വിസ്മരിക്കുന്നവര്‍ നഷ്ടങ്ങളെക്കുറിച്ച് അറിയുകയില്ല. മലയാളികള്‍ വായിക്കാനായി ഈ ലേഖനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യേണ്ടിവരുമോ എന്നാണിപ്പോള്‍ ചിന്തിക്കുന്നത്.
 

www.keralites.net

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___